എലിപ്പനി മരണ പ്രതിരോധം; ആഗോള പ്രശംസ നേടി കോഴിക്കോട് മെഡിക്കൽ കോളജ്

കോഴിക്കോട് : പകർച്ചവ്യാധി പ്രതിരോധം ചർച്ചചെയ്യുന്നതിന് റോമിൽ ചേർന്ന ആഗോള കോൺഗ്രസിൽ, കോഴിക്കോട് മെഡിക്കൽ കോളേജ് വികസിപ്പിച്ച എലിപ്പനി മരണ പ്രതിരോധ പദ്ധതി സ്കോറിങ് സിസ്റ്റത്തിന് അന്തർദേശീയ പ്രശംസ.

പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആദ്യഘട്ട ചികിത്സാകേന്ദ്രങ്ങളിൽ എലിപ്പനി അഥവാ ലെപ്റ്റോ സ്പൈറോസിസ് ബാധിച്ച് പ്രത്യേക ലക്ഷണങ്ങളോടെ എത്തുന്ന രോഗികളെ അത്യാഹിതവിഭാഗത്തിലെത്തിച്ച് ചികിത്സ നൽകണമെന്നാണ് മെഡിക്കൽ കോളേജ് സംഘം മുന്നോട്ടുവെക്കുന്ന നിർദേശം.

രോഗത്തിന്റെ ലക്ഷണങ്ങളും തീവ്രതയും അനുസരിച്ച് എട്ടുവിഭാഗങ്ങളായി തിരിച്ച് നിശ്ചിത സ്കോറും നൽകുന്നു. ഒരുവർഷത്തിനിടെ 250 എലിപ്പനി രോഗികളെ നിരീക്ഷിച്ചാണ് വിദഗ്ധർ പഠനം നടത്തിയത്.

അസുഖത്തിന്റെ തോത് , അതായത് രോഗിയുടെ അവസ്ഥ അതീവ ഗൗരവമുള്ളതാണോ, രോഗി അത്യാസന്നനിലയിലേക്കാവുമോ എന്ന് മുൻകൂട്ടി വിലയിരുത്താനാവുന്ന വിശകലനരേഖയാണ് ജനറൽ മെഡിസിൻ വിഭാഗത്തിലെ അസി. പ്രൊഫസർ ഡോ. ഇ. ഡാനിഷും സീനിയർ റെസിഡന്റ് ഡോ. ഗൗതം കൃഷ്ണയും പ്രബന്ധമായി അവതരിപ്പിച്ചത്.

മരണത്തിനിടയാക്കിയേക്കാവുന്ന ഘടകങ്ങളായി 50-നുമുകളിൽ പ്രായം, മഞ്ഞപ്പിത്തം, ശ്വാസതടസ്സം, രക്തസമ്മർദക്കുറവ്, ഹൃദയമിടിപ്പ് കൂടുക, ആൽബുമിൻ കുറവ്, ക്രിയാറ്റിന്റെ അളവ് കൂടുക, പ്ളേറ്റ്‌ലെറ്റ് അളവ് കുറയുക എന്നിവയാണ് മാനദണ്ഡമായി കണ്ടിട്ടുള്ളത്.

ജനറൽ മെഡിസിൻ മേധാവി ഡോ. ജയേഷ് കുമാർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അസ്മ റഹീം, ഡോ. സുജിത്ത് സുകുമാരൻ എന്നിവരും പഠനത്തിന് സഹായികളായി.

രാജ്യാത്തര തലത്തിലുള്ള അംഗീകാരം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ഊർജ്ജവും പ്രോത്സാഹനവുമാണ്. കേരളത്തിലെ ആരോഗ്യ രംഗം കൂടുതൽ നേട്ടം കൈവരിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ അംഗീകാരം.

Leave a Reply

Your email address will not be published. Required fields are marked *