മുംബൈ : ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി ജയിലിലാക്കിയ കേസിൽ ഗൂഢാലോചന നടത്തിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്.
ലിവിയയെ പിടികൂടാന്‍ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീലയുടെ വിദേശയാത്ര മുടക്കാന്‍ വ്യാജ ലഹരി കേസില്‍ പ്രതിയാക്കുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ നാരായണദാസ് അറസ്റ്റിലായതിന് പിന്നാലെയാണ് ലിവിയയുടെ പങ്ക് തെളിയുന്നത്. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബായിലേക്ക് കടന്നു. പിന്നീടാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ലിവിയയെ നാളെ കേരളത്തില്‍ എത്തിക്കുമെന്നാണ് വിവരം.
ഷീല സണ്ണിയുടെ സ്കൂട്ടറിൽ വ്യാജ ലഹരിവസ്തുക്കൾ ഒളിപ്പിച്ചത് നാരായണ ദാസ് ആണെന്ന് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. ലിവിയ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തതെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. എക്സൈസിനെ വിളിച്ച് ലഹരി ഒളിപ്പിച്ചതിനെ കുറിച്ച് പറഞ്ഞത് ലിവിയയാണെന്നാണ് സംശയം.
വ്യാജ ലഹരിക്കേസിൽ പ്രതിയായ ഷീല സണ്ണി ജയിലിലായിരുന്നു. ലഹരിവസ്തുക്കളല്ല പിടികൂടിയതെന്ന് ഫൊറൻസിക് റിപ്പോർട്ട് വന്നതിന് പിന്നാലെ ഇവരെ കുറ്റ വിമുക്തയാക്കി. എക്സൈസിനെതിരെ ഇവർ പിന്നീട് കേസ് നൽകി. മാനഹാനിയ്ക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് ഷീലാ സണ്ണി കോടതിയെ സമീപിച്ചത്