ഡൽഹി : തത്കാല്‍ ബുക്കിംഗുകള്‍ക്ക് ആധാർ കാർഡ് നിർബന്ധമാക്കി ഇന്ത്യൻ റെയില്‍വേ. ജൂലൈ 1 മുതല്‍, ആധാർ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ IRCTC വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ കഴിയൂ എന്ന് റെയില്‍വേ അറിയിച്ചു.
ജൂലൈ 15 മുതല്‍, എല്ലാ ഓണ്‍ലൈൻ തത്കാല്‍ ബുക്കിംഗുകള്‍ക്കും ആധാർ അടിസ്ഥാനമാക്കിയുള്ള ഒ.ടി.പി പരിശോധനയും ഉണ്ടായിരിക്കും.
തത്കാല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സാധാരണ ഉപയോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം എടുത്തതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. യഥാർത്ഥ യാത്രക്കാർക്ക് മുൻഗണന നല്‍കുന്നതിനായി ഏജന്റ് ബുക്കിംഗുകള്‍ നിയന്ത്രിക്കുന്നതില്‍ ഇത് സഹായകരമാകുന്നതാണ്. പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാർ വഴിയും ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റുകള്‍ക്ക് യാത്രക്കാരന്റെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപി നല്‍കേണ്ടതാണ്.
ബള്‍ക്ക് ബുക്കിംഗുകള്‍ തടയുന്നതിനായി, ബുക്കിംഗ് വിൻഡോയുടെ ആദ്യ 30 മിനിറ്റില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് അംഗീകൃത ഏജന്റുമാരെ വിലക്കും. എസി ക്ലാസുകള്‍ക്ക്, രാവിലെ 10:00 മുതല്‍ 10:30 വരെയും, എസി ഇതര ക്ലാസുകള്‍ക്ക് രാവിലെ 11:00 മുതല്‍ 11:30 വരെയും ഈ നിയന്ത്രണം ബാധകമാണ്. പുതിയ രീതി നടപ്പിലാക്കുന്നതിന് ആവശ്യമായ സിസ്റ്റം അപ്ഗ്രേഡുകള്‍ നടത്താൻ എല്ലാ സോണല്‍ റെയില്‍വേകളെയും അറിയിക്കണമെന്ന് റെയില്‍വേ മന്ത്രാലയം സെന്റർ ഫോർ റെയില്‍വേ ഇൻഫർമേഷൻ സിസ്റ്റംസ് നിർദ്ദേശം നല്കി.