ബെംഗളൂരു ദുരന്തം – ആർ സി ബിയും ബി സി സിഐയും കുറ്റക്കാരെന്ന് സർക്കാർ ഹൈക്കോടതിയിൽ

ബെംഗളൂരു : ഐപിഎലില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ചരിത്രവിജയം നേടിയതിന്റെ വിജയാഘോഷത്തിൽ തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേർ മരിച്ചതിൽ ഹൈക്കോടതിയിൽ കാര്യങ്ങൾ വിശദീകരിച്ച് കർണാടക സർക്കാർ. റോയൽ ചാലഞ്ചേഴ്സ് ബംഗലൂരു മാനേജ്മെന്റും ബി സി സി ഐയും ആണ് അപകടത്തിന്റെ ഉത്തരാദികളെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. സ്റ്റേഡിയത്തിൽ ഇത്രയും വിപുലമാ പരിപാടി അവതരിപ്പിക്കാൻ സർക്കാറിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ല.

മാത്രമല്ല സമൂഹ മാധ്യമം വഴി ലോകം മുഴുവന പരിപാടിയെ കുറിച്ച് പരസ്യപ്പെടുത്തി. എല്ലാവരെയും വേദിയിലേക്ക് ക്ഷണിക്കുന്ന തരത്തിൽ പോസ്ററുകളും വീഡിയോകളും പ്രചരിപ്പിച്ചുവെന്നും ഇതുകണ്ട് കളിയാരാധകരായ നൂറുകണക്കിന് ആളുകൾ പലപ്പോഴായി വേദിയിലെത്തിയതാണ് അപകടത്തിന് ആഘാതം വർധിപ്പിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അറസ്റ്റിലായ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാല ഉള്‍പ്പെടെയുള്ള നാലുപേര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ പുതിയ വാദമുഖങ്ങള്‍ ഉന്നയിച്ചത്. റോയൽ ചലഞ്ചേഴ്സ് അനുമതിക്കായ് അപേക്ഷ പോലും നൽകിയിരുന്നില്ല. എന്നാൽ ഇത്തരത്തിലരു പരിപാടി നടക്കുന്നുണ്ട് എന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ശശി കിരണ്‍ ഷെട്ടി കോടതിയെ അറിയിച്ചു.

മേയ് 29-ന് പഞ്ചാബ് കിങ്‌സിനെതിരേ നടന്ന ഫൈനലില്‍ ആര്‍സിബി ചരിത്ര വിജയം നേടിയിരുന്നു. തുടർന്നാണ് വിപുലമായ രീതിയിൽ പരേഡിനും ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷത്തിനും തീരുമാനമായത്. എന്നാൽ ഇക്കാര്യ്തിൽ ഔദ്യോഗിക അനുമതി നേടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മാത്രം മുന്‍പ് ഒരു നിവേദനം സമര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. അതൊരു അനുമതി അപേക്ഷയായിരുന്നില്ലെന്നും അറിയിപ്പ് മാത്രമായിരുന്നെന്നും ഷെട്ടി കോടതിയെ അറിയിച്ചു.

കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ മാത്രമാണ് സര്‍ക്കാരുമായി ആശയവിനിമയം നടത്തിയത്. ആര്‍സിബിയില്‍നിന്നോ ബിസിസിഐയില്‍നിന്നോ നേരിട്ട് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല. അപ്പോഴും സാമൂഹികമാധ്യമംവഴി വലിയ പ്രചാരണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ലോകത്തെ മുഴുവന്‍ ക്ഷണിച്ചതുപോലെയായിരുന്നു അവരുടെ പ്രതികരണം. 

പ്രവേശനം സൌജന്യമാണ് എന്നതിന് സാധാരണയിലും കവിഞ്ഞ പ്രാധാന്യം നൽകി. ചരിത്ര വിജയം നേടിയവരെ ആർക്കും നേരിട്ട് കാണാം അഭിനന്ദിക്കാം എന്നായിരുന്നു ടാഗ് ലൈൻ. ഇതോടെ മൂന്നര ലക്ഷം മുതല്‍ നാലുലക്ഷംവരെ ആളുകള്‍ ഒത്തുകൂടി. സ്‌റ്റേഡിയത്തിലാകെ 33,000 പേരെ മാത്രമേ ഉള്‍ക്കൊള്ളാനാവുമായിരുന്നുള്ളൂ. ആരെ അകത്തു പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ മാനേജ്മെന്റിനോ സംഘാടകർക്കോ വ്യക്തതയുണ്ടായിരുന്നില്ല. ഈ അവ്യക്തതയാണ് അപകടത്തിന്റെ കാഠിന്യം വർധിപ്പിച്ചത് കൃത്യമായ പ്ലാനിങോ സംവിധാന ക്രമീകരണങ്ങളോ ഇല്ലാത്തത് തിരിച്ചടിയായെന്നും കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *