കൊച്ചി : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പ്രതി സ്ഥാനത്തുള്ള കൈക്കൂലിക്കേസില്‍ സംസ്ഥാന സര്‍ക്കാറിനെ ശക്തമായി വിമർശിച്ച് ഹൈക്കോടതി. കേസില്‍ മറുപടി നല്കാന് സാവകാശം തേടിയപ്പോഴാണ് സംസ്ഥാന സര്‍ക്കാറിന് കോടതിയുടെ വിമർശനം നേരിടേണ്ടി വന്നത്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതിയായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ മറുപടിക്കായാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ചത്.
എന്തിനാണ് മറുപടി സത്യവാങ്മൂലം നല്കാന് സമയം നീട്ടിചോദിക്കുന്നതെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. ഇതിന് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ചൊവ്വാഴ്ചയ്ക്കകം വിശദമായ മറുപടി സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. കേസ് ഡയറി ഹാജരാക്കാനും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബദറുദ്ദീന്‍ നിര്‍ദേശം നല്കി.
ശേഖര്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ശേഖര്‍കുമാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ശേഖര്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ചൊവ്വാഴ്ച വരെ ഹൈക്കോടതി നീട്ടി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും വിജിലന്‍സ് ആവശ്യമായ രേഖകള്‍ കൈമാറിയിരുന്നില്ല. പരാതിക്കാരന് അനീഷ് ബാബുവിനെതിരെ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെയും അയച്ച സമന്‍സിന്റെയും വിശദാംശങ്ങള്‍ തേടിയാണ് രണ്ടുതവണ നോട്ടീസ് നല്‍കിയത്. എന്തൊക്കെ വിവരങ്ങളാണ് വേണ്ടതെന്ന് വ്യക്തത വരുത്തണമെന്ന് മാത്രമായിരുന്നു മറുപടി. കേസ് ഒതുക്കാന്‍ ഇ ഡി അസി. ഡയറക്ടര്‍ ശേഖര്‍കുമാര്‍ ഇടനിലക്കാര്‍ മുഖേന കൈക്കൂലി വാങ്ങിയെന്ന് കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബു നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്.
ഇ ഡി ഉദ്യോഗസ്ഥന് പ്രതിയായ വിജിലന്‍സ് കേസില്‍ ഇ ഡിക്കെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരന് അനീഷ് ബാബവും രംഗത്തെത്തിയിരുന്നു. ശേഖര്‍കുമാര്‍ യാദവിനെ അനുകൂലിച്ച് മൊഴി നല്കാന് സമ്മര്‍ദമുണ്ടായി എന്നാണ് അനീഷ് ബാബുവിന്റെ വെളിപ്പെടുത്തൽ. കേസില്‍ ശേഖര്‍കുമാര്‍ യാദവുമായി നേരിട്ട് ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമം നടത്തിയെന്നും അനീഷ് ആരോപിച്ചിരുന്നു. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കമാണ് ഇതെന്നും കേസില്‍ ഉൾപ്പെടുത്താതെ രക്ഷിക്കാമെന്നും ഒരു മലയാളി ഉദ്യോഗസ്ഥന് പറഞ്ഞതായി അനീഷ് ബാബു നൽകിയ മൊഴിയിലുണ്ട്.
നേരിട്ട് ശേഖറുമായി തനിയ്ക്ക് ഒരു ബന്ധമില്ല എന്ന രീതിയിലുള്ള മൊഴിയിലാണ് ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ട് ഒപ്പ് ഇടീപ്പിച്ചത്. സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമമല്ല അന്വേഷണ ഏജന്‍സിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. മാനസികമായി വലിയ സമ്മര്‍ദ്ദം ഉണ്ടായി എന്നും ദില്ലിയില്‍ നില്ക്കുമ്പോള് തന്നെ ജീവന് ഭീഷണിയുണ്ടെന്നും അനീഷ് ബാബു പറയുന്നു. താൻ ഉന്നയിച്ച് പരാതിയില്‍ ഉറച്ചു നില്ക്കുന്നു. പി എം എല്‍ എ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു കുറ്റകൃത്യവും നടത്തിയിട്ടില്ലെന്നാണ് അനീഷ് ബാബുവിന്റെ പറയുന്നത്. ഇന്നലെയാണ് അനീഷ് ബാബുവിനെ ഇ ഡി വിശദമായി ചോദ്യം ചെയ്തത്.