പത്തനംതിട്ട :നവജാത ശിശുവിന്റെ മരണം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ . എട്ടാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്ന കാമുകനിൽ നിന്നാണ് താൻ ഗർഭം ധരിച്ചതിന്നു യുവതി മൊഴി നൽകിയതായി റിപ്പോർട്ട്. ഗർഭം മറച്ചുവച്ചു പ്രസവ ശേഷം ചോരക്കുഞ്ഞിനെ പൊതിഞ്ഞു അയൽവാസിയുടെ പുരയിടത്തിൽ എറിയുകയായിരുന്നെന്നും യുവതി പറയുന്നു.
അവിവാഹിതയായ യുവതി കാമുകനിൽ നിന്നും ഗർഭം ധരിക്കുകയും ആരുമറിയാതെ പ്രസവിക്കുകയുമായിരുന്നു എന്നാണ് വിവരം. വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ചെമ്പിൽ പൊതിഞ്ഞ് അയൽവാസിയുടെ പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു പ്രസവത്തിന് പിന്നാലെ രക്തസ്രാവം ഉണ്ടായതോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത് .തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന 21 കാരിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും എന്ന് പോലീസ് പറഞ്ഞു. കാമുകനെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും ഇയാൾക്ക് കുഞ്ഞിനെ കൊലപാതകത്തിൽ പങ്കുണ്ടോയെന്നു പോലീസ് അന്വേഷിക്കും.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയിൽ അയൽവീടിന്റെ പറമ്പിൽനിന്ന് ചേമ്പിലയിൽ പൊതിഞ്ഞനിലയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തതവരാനായി, പോസ്റ്റുമോർട്ടംചെയ്ത ഡോക്ടർ സ്ഥലം സന്ദർശിക്കും.
പെൺകുട്ടി ഒറ്റയ്ക്കാണ് പ്രസവിച്ചതെന്നും വീട്ടുകാർക്ക് ഗർഭിണിയാണ് എന്ന വിവരം അറിയില്ലായിരുന്നു എന്നാണ് ആദ്യം നൽകിയ മൊഴി. എന്നാൽ ഇത് സത്യമാണോ എന്ന് പരിശോധിച്ചു വരികയാണ് പൊലീസ്. ഒൻപത് മാസത്തോളം വീട്ടിൽ രക്ഷിതാക്കളോടൊപ്പം നിന്ന പെൺകുട്ടി ഗർഭിണിയാണ് എന്ന കാര്യം വീട്ടുകാർ അറിഞ്ഞില്ലെന്ന കാര്യം പൂർണമായും പൊലീസ് മുഖവിലയ്ക്കെടുത്തില്ല.
അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച പെൺകുട്ടി ആദ്യം പ്രസവിച്ച കാര്യം പറഞ്ഞിരുന്നില്ല. ഡോക്ടർ വിശദമായി ചോദിച്ചപ്പോഴാണ് പ്രസവിച്ച കാര്യവും കുഞ്ഞിനെ അടുത്ത വീടിന് സമീപം കിടത്തിയിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു. പക്ഷേ ഡോക്ടറുടെ നിഗമനത്തിൽ പറഞ്ഞ ദിവസമല്ല പ്രസവം നടന്നത്. മൂന്ന് ദിവസം മുൻപ് പ്രസവിച്ച ശാരീരിക അവസ്ഥയാണ് കുട്ടിക്കുള്ളത്.
ഇക്കാര്യം വീട്ടുകാർക്ക് അറിയുമോ എന്നതിലും വ്യക്തതയില്ല. വീട്ടുകാർ അറിഞ്ഞാണോ നവജാത ശിശുവിനെ ഒളിപ്പിച്ചത് എന്നാണ് പരിശോധിക്കുന്നത്. ഡോക്ടറോട് പറഞ്ഞ വിവരം അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതും വീട്ടുകാർ തന്നെയായിരുന്നു.