മാലി: പടിഞ്ഞാറൻ മാലിയിലുള്ള കയെസ് പട്ടണത്തിലെ ഒരു സിമൻ്റ് ഫാക്ടറിയിൽ നടന്ന ഭീകരാക്രമണത്തിനിടെ മൂന്ന് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ട് പോയി . അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ ജമാഅത്ത് നുസ്രത് അൽ ഇസ്ലാമിന്റെ ഭീകരരാണ് തട്ടിക്കൊണ്ടുപോയത്
ജൂലൈ ഒന്നിനായിരുന്നു സംഭവം.മൂന്ന് പേരെയും കണ്ടെത്താൻ മാലി സർക്കാർ സാധ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണമെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മാലിയിൽ താമസിക്കുന്ന ഇന്ത്യക്കാരോട് ജാഗരൂകരായി ഇരിക്കാനും ബാമാകോയിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാക്ടറിയിലേക്ക് കടന്നുകയറിയ ഭീകരർ കനത്ത ആക്രമണം അഴിച്ചുവിട്ട ശേഷം അവിടെയുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ പൗർമാരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവരുടെ കുടുംബങ്ങളുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടു വിവരങ്ങൾ അന്വേഷിച്ചു.
സഹേൽ മേഖലയിലുടനീളം സജീവമായ ഈ സംഘം, മാലിയിലും അയൽ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന നിരവധി ജിഹാദി വിഭാഗങ്ങളുടെ ലയനത്തിലൂടെ 2017 ൽ രൂപീകരിച്ചു. അൽ-ഖ്വയ്ദയോട് കൂറ് പുലർത്തുന്ന ഇവർ, വിദേശ പൗരന്മാരെയും സുരക്ഷാ സേനയെയും പശ്ചിമാഫ്രിക്കയിലെ യുഎൻ സമാധാന സേനാംഗങ്ങളെയും ലക്ഷ്യമിടുന്നതിൽ പ്രശസ്തരാണ്.
മാലിയിലെ വിവിധ പ്രദേശങ്ങളിൽ ഒരേ ദിവസം വ്യാപിച്ച വ്യാപകമായ അക്രമത്തിന്റെ ഭാഗമായിരുന്നു ഈ സംഭവം. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പശ്ചിമാഫ്രിക്കൻ രാജ്യത്തിന്റെ പടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിലെ സൈനിക, സർക്കാർ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം, ഇത് ആസൂത്രിതമായ ഭീകരപ്രവർത്തനം- എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.