ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും; സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഷിംല: ഹിമാചൽ പ്രദേശില്‍ വീണ്ടും മിന്നൽ പ്രളയം. മേഘവിസ്ഫോടനത്തെ തുടർന്ന് കുളു, ഷിംല, ലാഹൗൾ-സ്പിതി ജില്ലകളിലെ വിവിധയിടങ്ങളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ ഒരാൾക്ക് പരിക്കേറ്റു. സത്ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തിൽ മുങ്ങി. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്.

ഷിംല, ലാഹോൾ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 300 ലധികം റോഡുകൾ അടച്ചിട്ടു. ശ്രീഖണ്ഡ് മഹാദേവ് പർവതനിരകളിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ കുർപൻ നദിയിലെ വെള്ളപ്പൊക്കം മൂലം കുളു ജില്ലയിലെ നിർമന്ദ് ഉപവിഭാഗത്തിലെ ബാഗിപുൾ ബസാറിലുള്ളവരെ ഒഴിപ്പിച്ചു. ശ്രീഖണ്ഡ് മഹാദേവിന്റെ കൊടുമുടിയിലേക്കുള്ള വഴിയിൽ വരുന്ന ഭീമദ്വാരിക്കടുത്താണ് മേഘവിസ്ഫോടനം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബഞ്ചർ ഉപവിഭാഗത്തിലെ ബട്ടഹാർ ഗ്രാമത്തിന് മുകളിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മറ്റൊരു വെള്ളപ്പൊക്കത്തിൽ മൂന്ന് വാഹനങ്ങൾ ഒഴുകിപ്പോയി, നാല് കോട്ടേജുകളും കൃഷിഭൂമിയും തകർന്നു. തീർത്ഥാൻ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ എല്ലാ ആളുകളെയും ഒഴിപ്പിച്ചു. ലാഹൗൾ-സ്പിതിയിലെ ധോധാൻ, ചാംഗുട്ട്, ഉദ്‌ഗോസ്, കർപത് ഗ്രാമങ്ങളിലും വെള്ളപ്പൊക്കം മൂലം വീടുകൾക്കും കൃഷിഭൂമിക്കും നാശനഷ്ടമുണ്ടായി.


Leave a Reply

Your email address will not be published. Required fields are marked *