കൊച്ചി : ഇന്നലെ വൈകിട്ടാണ് സംഭവം. മിഠായി നൽകിയ ശേഷം അഞ്ച് വയസുകാരിയെ കാറിലേക്ക് വലിച്ച് കയറ്റാനായിരുന്നു ശ്രമം. കുട്ടികൾ ഓടി തൊട്ടടുത്ത വീട്ടിലേക്ക് കയറിയതോടെ കാറിലുണ്ടായിരുന്ന സംഘം കടന്നു കളഞ്ഞു. കാറിൽ ഒരു സ്ത്രീ അടക്കം ഉണ്ടായിരുന്നതായി കുട്ടികൾ പറഞ്ഞു. എനിക്ക് തന്ന മിഠായി ഞാൻ വാങ്ങിച്ചില്ല. സഹോദരിയുടെ കൈയിലുള്ളത് വാങ്ങിച്ച് തോട്ടിലേക്കെറിയാൻ പോയപ്പോൾ അവളെ കാറിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചു. അപ്പോൾ അവൾ കരഞ്ഞു – കുട്ടി പറഞ്ഞു.
ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു തട്ടിക്കൊണ്ട് പോകൽ ശ്രമം നടന്നത്. പോണേക്കര സ്വദേശിനികളായ അഞ്ചും, ആറും വയസുള്ള കുട്ടികൾ തൊട്ടടുത്തുള്ള ട്യൂഷൻ സെൻററിലേക്ക് പോകുന്നതിനിടെയാണ് ഒരു കാർ കുട്ടികളുടെ അടുത്ത് എത്തിയത്. കാറിനുള്ളിൽ നിന്ന് കുട്ടികളുടെ നേരെ മിഠായി നീട്ടി. ഇളയ കുട്ടിയെ കൈയ്യിൽ പിടിച്ച് കാറിലേക്ക് കയറ്റാനുള്ള ശ്രമം ഉണ്ടായതോടെ കുട്ടികൾ ഓടി. ട്യൂഷൻസെന്ററിലെത്തിയ കുട്ടികൾ വിവരം അധ്യാപികയോട് പറഞ്ഞു. വിവരം അറിഞ്ഞ കൗൺസിലർ എളമക്കര പോലീസിൽ വിവരം അറിയിച്ചു. രണ്ട് ദിവസമായി ഇതേ കാർ റോഡരികിൽ കിടന്നിരുന്നതായി കുട്ടിയുടെ അമ്മൂമ്മ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.









