ഡൽഹി :വലിയ വിമാനങ്ങളുടെ രാജ്യാന്തര സർവീസ്സ വെട്ടിക്കുറച്ച് എയർ ഇന്ത്യ. പതിനഞ്ച് ശതമാനം സർവീസാണ് കുറച്ചത്. ജൂൺ 20 മുതൽ ജൂലൈ പകുതി വരെയാണ് സർവീസുകൾ കുറച്ചത്. പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുക, തടസങ്ങൾ കുറയ്ക്കുക, കാര്യക്ഷമത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടം നടന്ന് ദിവസങ്ങൾക്കു പിന്നാലെയാണ് എയർ ഇന്ത്യയുടെ തീരുമാനം.
വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സർക്കാരുമായി ചേർന്ന് വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി. അപകട കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഡിജിസിഎ എയർ ഇന്ത്യയുടെ ബോയിങ് 787-8, 787-9 വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. 33 വിമാനങ്ങളിൽ 26 എണ്ണത്തിന്റെ പരിശോധന പൂർത്തിയായി. ബാക്കിയുള്ളവയുടെ പരിശോധന രണ്ടാഴ്ചക്കകം പൂർത്തിയാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
പരിശോധന പൂർത്തീകരിച്ച വിമാനങ്ങൾ സർവീസുകൾ നടത്താൻ തയാറായെന്നും എയർ ഇന്ത്യ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിനു പിന്നാലെ കഴിഞ്ഞ ആറു ദിവസങ്ങളിലായി 83 രാജ്യാന്തര സർവീസുകളാണ് റദ്ദാക്കിയതെന്നും എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ പരിശോധനയിൽ വിട്ടുവീഴ്ചയില്ലെന്നും മറ്റ് ക്രമീകരണങ്ങൾ കൂടി കൃത്യമാക്കിയ ശേഷമേ സർവീസുകൾ പുനഃസ്ഥാപിക്കുകയുള്ളൂ എന്നുമാണ് എയർ ഇന്ത്യ പറയുന്നത്.