ആര്‍ ആശ്വിന് ആശ്വാസം, പന്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം തള്ളി ടി എന്‍ പി എല്‍

തെളിവുകള്‍ ഹാജരാക്കാനാവാതെ മധുരൈ പാന്തേഴ്‌സ്

മിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പന്തില്‍ കൃത്രിമത്വം നടത്തിയെന്ന ആരോപണത്തില്‍ സ്പിന്നര്‍ ആര്‍ അശ്വിന് ആശ്വാസം. രവിചന്ദര്‍ അശ്വിനും രവിചന്ദ് അശ്വിനും ഫ്രാഞ്ചൈസിയായ ദിണ്ടിഗല്‍ ഡ്രാഗണ്‍സും രാസവസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്റെ ഭാരം കൂട്ടിയതായി ആരോപിച്ച് മറ്റൊരു ടീമായ മധുരൈ പാന്തേഴ്സ് ആണ് രംഗത്തെത്തിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തിയെന്നും എന്നാല്‍ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും ടിഎന്‍പിഎല്‍ സിഇഒ പ്രസന്ന കണ്ണന്‍ വ്യക്തമാക്കി. തൂവാല എല്ലാ ഫ്രാഞ്ചൈസികള്‍ക്കും നല്‍കാറുണ്ടെന്നും മത്സരത്തിലുടനീളം പന്ത് അമ്പയര്‍മാര്‍ പരിശോധിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നനഞ്ഞ ഔട്ട്ഫീല്‍ഡായതിനാല്‍ പന്ത് വരണ്ടതാക്കാന്‍ ലീഗില്‍ ഫ്രാഞ്ചൈസികള്‍ക്ക് തൂവാല നല്‍കുന്നുണ്ട്. അമ്പയര്‍മാര്‍ ഇത് കൃത്യമായി പരിശോധിക്കാറുമുണ്ട്. ആ ഘട്ടത്തിലാണ് ഇത്തരം ആരോപണമുയര്‍ന്നത്.
ജൂണ്‍ 14 ന് നടന്ന മധുരൈയും ദിണ്ടിഗലും തമ്മില്‍ നടന്ന മത്സരത്തിനിടെ അശ്വിനും സംഘവും പന്തില്‍ കൃത്രിമത്വം നടത്തി എന്നാണ് ആരോപണം. പന്തിന്റെ ഭാരം കൂട്ടാന്‍ ദിണ്ടിഗല്‍ ഡ്രാഗണ്‍സ് രാസവസ്തുക്കള്‍ ചേര്‍ത്ത തൂവാല ഉപയോഗിച്ചെന്നും കൃത്രിമത്വം നടന്നതോടെ പന്തില്‍ നിന്ന് ഒരു ലോഹശബ്ദം പുറത്തുവന്നെന്നും പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച ടിഎന്‍പിഎല്‍ അധികൃതര്‍ ടീമിനോട് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത പക്ഷം മമധുരൈ പാന്തേഴ്സിനെതിരേ നടപടിയെടുക്കും. തെളിവുകളില്ലാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ടീമിനെ താക്കീത് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *